മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് തുക കൈമാറി അപ്പുപ്പനും പേരക്കുട്ടിയും.
മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് തുക കൈമാറി അപ്പുപ്പനും പേരക്കുട്ടിയും. തലക്കോട്ടുക്കര ഒലക്കേങ്കിൽ വീട്ടിൽ പൊറിഞ്ചുവും പേരക്കുട്ടി സിയാൻ ദേവുമാണ് വാക്സിൻ ചലഞ്ചിലേക്ക് തുക കൈമാറിയത്. തനിക്ക് ലഭിച്ച പെൻഷൻ തുകയിൽ നിന്നാണ് പൊറിഞ്ചു വാക്സിൻ ചലഞ്ചിലേക്ക് തുക നൽകിയത്.
തൊണ്ണൂറ്റിയൊന്നു ക്കാരനായ പൊറിഞ്ചു, തൻ്റെ പെൻഷൻ തുകയിൽ നിന്ന് 2000 രൂപയും തനിക്കു പൂർത്തിയായ 91 വയസിൻ്റെ പ്രതീകമായി 91 രൂപയും ചേർത്ത് 2091 രൂപയാണ് നൽകിയത്. വാക്സിൻ ചലഞ്ചിലേക്ക് തുക കൈമാറിയ മുത്തച്ഛനിൽ നിന്നും പ്രചോദനമുൾകൊണ്ട്, പേരക്കുട്ടി അഞ്ചാം ക്ലാസുകാരനായ സിയാൻ ദേവും വാക്സിൻ ചലഞ്ചിന്റെ ഭാഗമാകുകയായിരുന്നു.തൻ്റെ സമ്പാദ്യ കുടുക്കയിൽ നിന്ന് 3000 രൂപയാണ് സിയാൻ ദേവ് വാക്സിൻ ചലഞ്ചിലേക്ക് സംഭാവന നൽകിയത്
.മുഖ്യമന്ത്രി പിണറായി വിജയനോട് വലിയ ആരാധനയുള്ള സിയാൻ ദേവ്, താൻ വരച്ച മുഖ്യമന്ത്രിയുടെ പെൻസിൽ ഡ്രോയിംഗ്, തുക ഏറ്റുവാങ്ങാനെത്തിയ വാർഡ് മെമ്പർ സ്മിത ഷാജിക്ക് മുന്നിൽ പ്രദർശിപ്പിച്ചു. മുൻ പഞ്ചായത്തംഗം ഷാജികുയിലത്തും വാർഡ് വികസന സമിതിയംഗം സി.കെമുരളിയും ഒപ്പമുണ്ടായിരുന്നു.വോട്ടെണ്ണൽ ദിവസം കൈ ഉയർത്തി നിൽക്കുന്ന മുഖ്യമന്ത്രിയുടെ ചിത്രമാണ് സിയാൻ ദേവ് വരച്ചിട്ടുള്ളത്.
അടുത്ത പ്രദേശങ്ങളിൽ മുഖ്യമന്ത്രിയുടെ പരിപാടി ഉണ്ടാവുകയാണെങ്കിൽ അദ്ദേഹത്തിൻ്റെ പെൻസിൽ ഡ്രോയിംഗ് നേരിട്ട് കൈമാറാനാണ് താൽപര്യമെന്നും വേലൂർ ഗവർമെണ്ട് ആർ എസ് ആർ വി സ്കൂളിലെ അഞ്ചാം ക്ലാസുകാരനായ സിയാൻദേവ് പറഞ്ഞു. പോളിന്റെയും- പരേതയായ സിസിയുടെയും മകനാണ് സിയാൻ ദേവ്. പ്ലസ് വൺ വിദ്യാർത്ഥിനിയായ സിന്ന സഹോദരിയാണ്.