Moorkanad Live

സമകാലിക ജീവിതത്തിന്‍റെ പരിഛേദം

LOCALNEWS

പട്ടാമ്പിയിലെ നിർദിഷ്ട പാലം ഗതാഗത കുരുക്ക് പഠിക്കാൻ വീണ്ടും സർവേ നടത്തും.

പട്ടാമ്പി : പഴയ പാലത്തിന് പകരം നിർമിക്കാനുദ്ദേശിക്കുന്ന പട്ടാമ്പിയിലെ നിർദ്ദിഷ്ട പാലത്തിനായി വീണ്ടും സർവേ നടത്തും . പാലം വന്നാൽ കമാനം റോഡിൽ ഗതാഗതക്കുരുക്ക് ഇനിയും കൂടുമെന്ന കണക്കുകൂട്ടലിലാണ് പുതിയ സർവേ . ഭാരതപ്പുഴക്കപ്പുറത്തെ ഞാങ്ങാട്ടിരി ഭാഗത്തുനിന്ന് തുടങ്ങി പാലം വന്നുചേരുന്ന പട്ടാമ്പി കമാനം റോഡ് ഭാഗത്തെ ഗതാഗതക്കുരുക്കിനെപ്പറ്റി പഠിക്കാനാണ് പുതിയ സർവേ നടത്തുന്നതെന്ന് കെ.ആർ.എഫ്.ബി. അധികൃതർ പറഞ്ഞു . നിലവിൽ കമാനം റോഡിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ് . ഈ ഭാഗത്ത് റോഡ് വീതി കൂട്ടുന്നതടക്കമുള്ള കാര്യങ്ങൾ സർവേയിലൂടെ കണ്ടെത്തും . പട്ടാമ്പിയിലെ പഴയ പാലം ശോച്യാവസ്ഥയിലാണ് . 2018 – ലും 2019 ലും ഉണ്ടായ പ്രളയസമയത്ത് പാലത്തിന് മുകളിലൂടെ പുഴയൊഴുകിയിരുന്നു ഇത് കാരണം ദിവസങ്ങളോളം പാലം അടച്ചിടേണ്ടിയും വന്നു . യാത്രക്കാർ ഇരുകരകളിലും യാത്രചെയ്യാനാവാതെ കുടുങ്ങുകയും ചെയ്തു . അപ്പോഴൊക്കെ പുതിയ പാലത്തിനായുള്ള നടപടികൾ വേഗമാക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും മൂന്നുവർഷമായിട്ടും ഇത് യാഥാർഥ്യമായിട്ടില്ല . വീതികുറഞ്ഞ പാലത്തിലൂടെ രണ്ട് വലിയ വാഹനങ്ങൾ ഒരുമിച്ചു വന്നാൽ ഗതാഗതം തടസ്സപെടുന്ന അവസ്ഥയാണ് നിലവിലുള്ളത് മാത്രവുമല്ല കാൽനട യാത്രക്കാർക്ക് നടക്കുവാനുള്ള പാതയോ സുരക്ഷാ ക്രമീകരണങ്ങളോ ഈ പാലത്തിനില്ല ഇരുമ്പ് കമ്പികൾകൊണ്ട് തീർത്ത കൈവരിമാത്രമാണ് പാലത്തിനുള്ളത്
അഞ്ചു പതിറ്റാണ്ട് മുമ്പ് പട്ടാമ്പിയിലെ അന്നത്തെ തിരക്കനുസരിച്ച് കോസ്‌വേ ( താണപാലം ) വിഭാഗത്തിൽ പണിത പാലം നഗരം വികസിച്ചപ്പോൾ ഗതാഗതത്തിന് തടസ്സമാവുകയായിരുന്നു . ജനുവരിയിൽ പാലം 20 ലക്ഷത്തോളം രൂപ ചെലവിൽ അറ്റകുറ്റപ്പണി നടത്തിയതാണ് ആശ്വാസം . കൈവരികൾ ബലപ്പെടുത്തുകയും താഴെ കോൺക്രീറ്റ് ശക്തമാക്കുകയും ചെയ്തിട്ടുണ്ട് . കിഫ്ബിയുടെ അനുമതിയോടെയാണ് പാലത്തിന് പദ്ധതി തയ്യാറായിട്ടുള്ളത് . സർവേ നടപടികൾ പൂർത്തിയായാൽ സ്ഥലമേറ്റെടുപ്പ് ആരംഭിക്കും . ഭൂമിയേറ്റെടുക്കലിനായി 3.5 കോടി രൂപയും , കെട്ടിടം പൊളിക്കുമ്പോൾ നഷ്ടപരിഹാരം നൽകുന്നതിന് 2.38 കോടിയും വകയിരുത്തിയിട്ടുണ്ട് . പുതിയ പാലം 31.60 കോടി രൂപ ചെലവിൽ പട്ടാമ്പി പഴയ കടവിനെയും കമാനം റോഡിനെയും ബന്ധിപ്പിച്ചാണ് വരിക . 370.9 മീറ്റർ നീളത്തിൽ ഇരുഭാഗത്തും ഒന്നര മീറ്റർ വീതം നടപ്പാതയടക്കം 11 മീറ്റർ വീതിയിലും പാലം നിർമിക്കാനാണ് പദ്ധതിയിൽ വിഭാവനം ചെയ്യുന്നത് . രണ്ട് സ്പാനുകൾക്ക് 45.5 മീറ്ററും നാലെണ്ണത്തിന് 45 മീറ്ററും എട്ടെണ്ണത്തിന് 12.5 മീറ്ററും ഉയരമുണ്ടാവും . അനുബന്ധമായി പടാമ്പി ഭാഗത്ത് 72 മീറ്ററും ഞാങ്ങാട്ടിരി ഭാഗത്ത് 174 മീറ്ററും അനുബന്ധന റോഡുകളും നിർമിക്കും