ഏപ്രില്‍മാസത്തില്‍ മാരുതി രാജ്യത്ത് ഒരൊറ്റവാഹനംപോലും വിറ്റില്ല

ന്യൂഡൽഹി: ഏപ്രിൽമാസത്തിൽ മാരുതി സുസുകി രാജ്യത്ത് ഒരൊറ്റവാഹനംപോലും വിറ്റില്ല. കോവിഡ്മൂലം രാജ്യമൊട്ടാകെ അടച്ചിട്ട സാഹചര്യത്തിലാണിത്. രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുകിതന്നെയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ്മൂലംസർക്കാർ നിർദേശം പാലിച്ച് നിർമാണപ്രവർത്തനങ്ങൾ നിർത്തിവെച്ചതിനെതുടർന്നാണിതെന്ന് കമ്പനി വ്യക്തമാക്കി. അതേസമയം, മുന്ദ്ര പോർട്ട് വഴി 632 വാഹനങ്ങൾ കയറ്റിയയച്ചതായി കമ്പനി അറിയിച്ചു. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചായിരുന്നു ഇത്. സർക്കാരിന്റെ അനുമതി ലഭിച്ചതിനെതുടർന്ന് ഗുരുഗ്രാമിലെ മാനേസർ പ്ലാന്റിൽ ഒറ്റഷിഫ്റ്റിൽ പ്രവർത്തനം തുടങ്ങിയതായി കമ്പനി അറിയിച്ചു. 4,696 ജീവനക്കാരാണ് അവിടെമാത്രം ജോലി ചെയ്യുന്നത്. മാർച്ചിൽ 92,540 വാഹനങ്ങളാണ് മാരുതി നിർമിച്ചത്. കഴിഞ്ഞവർഷം മാർച്ചിലാകട്ടെ 1,36,201 യുണിറ്റുകളും.

%d bloggers like this: