Moorkanad Live

സമകാലിക ജീവിതത്തിന്‍റെ പരിഛേദം

INTERNATIONALKERALANEWS

നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് സൗജന്യ സിമ്മുമായി BSNL

തിരുവനന്തപുരം: വിദേശത്ത് നിന്നും തിരിച്ചുവരുന്ന ഡോക്ടര്‍മാരുമായും ബന്ധുക്കളുമായും ആശയവിനിമയം നടത്താന്‍ സൗജന്യമായി മൊബൈല്‍ നമ്പര്‍ നല്‍കുമെന്ന് ബിഎസ്എന്‍എല്‍ അറിയിച്ചതായി മുഖ്യമന്ത്രി. കോവിഡ് 19 അവലോകന യോഗത്തിന് ശേഷം തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേരത്തെ ഉണ്ടായിരുന്ന സിം ദീര്‍ഘകാലം ഉപയോഗിക്കാതിരുന്നതിനെ തുടര്‍ന്ന് വിച്ഛേദിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ വീണ്ടും പ്രവര്‍ത്തനക്ഷമമമാക്കും. സിം നഷ്ടപ്പെട്ടതാണെങ്കില്‍ അതേ നമ്പറില്‍ സിം കാര്‍ഡ് നല്‍കുമെന്നും ബിഎസ്എന്‍എല്‍ അധികൃതര്‍ അറിയിച്ചിതായി മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്തിനകത്തുള്ള വിവിധ സംസ്ഥാനങ്ങളിലെ 1,66,263 മലയാളികളാണ് നാട്ടിലേക്ക് വരാനായി നോര്‍ക്ക വഴി രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു. കര്‍ണാടകം, തമിഴ്‌നാട്,മഹാരാഷ്ട്ര ഈ സംസ്ഥാനങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ കര്‍ണാടകയില്‍ 55168 പേര്‍ തമിഴ്‌നാട്ടില്‍- 50863, മഹാരാഷ്ട്രയില്‍ 27515 തെലങ്കാനയില്‍ 6422 എന്നിങ്ങനെയാണ് മടങ്ങിവരാന്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം
ഇവരെ നാട്ടിലേക്ക് തിരിച്ചെത്തിക്കാന്‍ നടപടി ആരംഭിച്ചിട്ടുണ്ട്. ഇതുവരെ 28,272 പേരാണ് പാസിന് അപേക്ഷിച്ചത്. 5470 പാസ് വിതരണം ചെയ്തു കഴിഞ്ഞു. ഇന്ന് ഉച്ചവരെ 515 പേര്‍ വിവിധ ചെക്‌പോസ്റ്റുകള്‍ വഴി എത്തിയിട്ടുണ്ട്. നോര്‍ക്ക വഴി രജിസ്‌ററര്‍ ചെയ്തവര്‍ക്ക് മുന്‍ഗണന അാടിസ്ഥാനത്തില്‍ പാസ് നല്‍കുന്നുണ്ട്. അതിര്‍ത്തിയിലെ തിരക്ക് ഒഴിവാക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേരളത്തില്‍ നിന്ന് ഇതുവരെ 13,818 അതിഥി തൊഴിലാളികളാണ് സ്വന്തം സംസ്ഥാനങ്ങളിലേക്ക് പോയിട്ടുള്ളത്. രജിസ്റ്റര്‍ ചെയ്ത ആളുകളില്‍ അഞ്ചിലൊന്നാളുകള്‍ക്ക് മാത്രമേ സ്വന്തം വാഹനങ്ങളിലോ, വാഹനങ്ങള്‍ വാടകയ്‌ക്കെടുത്തോ നാട്ടിലെത്താന്‍ കഴിയൂ. മറ്റുള്ളവര്‍ ഗതാഗത സൗകര്യം ഒരുക്കിയില്ലെങ്കില്‍ പ്രയാസമുള്ളവരാണ്. അവര്‍ക്ക് ഇപ്പോഴുള്ള സ്ഥലങ്ങളില്‍ നിന്ന് കേരളത്തിലെത്തിച്ചേരാന്‍ നിരവധി പ്രതിബന്ധങ്ങളുണ്ട്, ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയും ഇടപെടലും ആവശ്യമുണ്ട്. അക്കാര്യം ചൂണ്ടിക്കാട്ടി രജിസ്റ്റര്‍ ചെയവരുടെ എണ്ണം സഹിതം പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.
കേരളത്തില്‍ നിന്ന് വിവിധ സംസ്ഥാനങ്ങളിലേക്ക് അതിഥി തൊഴിലാളികള്‍ക്ക് പോകാന്‍ പ്രത്യേക ട്രെയിന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ ട്രെയിനുകളില്‍ സംസ്ഥാനത്തേക്ക് വരേണ്ട പ്രവാസി മലയാളികള്‍ക്ക് യാത്രാ സൗകര്യം ഒരുക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. ശാരീരിക അകലവും മറ്റ് സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് പ്രത്യേക നോണ്‍സ്‌റ്റോറ്റ് ട്രെയിനുകള്‍ ഇവരെ കൊണ്ടുവരുന്നതിനായി അനുവദിക്കണമെന്നും പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്തുള്ളവരും ഇങ്ങോട്ട് വരാന്‍ അത്യാവശ്യം ഉള്ളവരുമായ എല്ലാവരെയും തിരിച്ചെത്തിക്കുക എന്നതാണ് സര്‍ക്കാരിന്റെ നയമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതാനാവശ്യമായ ക്രമീകരണങ്ങള്‍ ഇതിനകം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
നോര്‍ക്ക പോര്‍ട്ടലില്‍ രജിസ്‌ററര്‍ ചെയ്തവര്‍ അതില്‍ ലഭിക്കുന്ന രജിസ്റ്റര്‍ നമ്പര്‍ ഉപയോഗിച്ച് കോവിഡ് 19 ജാഗ്രതാപോര്‍ട്ടല്‍ വഴി ബന്ധപ്പെട്ട ജില്ലാ കളക്ടറില്‍ നിന്ന യാത്രാനുമതി വാങ്ങണം. ഗ്രൂപ്പുകളായി വരാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതുവരെ രജിസ്‌ററര്‍ ചെയ്യാത്തവര്‍ക്ക് ഇനിയും അവസരമുണ്ട്. സംസ്ഥാനത്ത് പ്രവേശിക്കുന്ന ചെക്ക്‌പോസ്റ്റ് എത്തുന്ന തീയതിയും സമയം രേഖപ്പെടുത്തി അപേക്ഷ നല്‍കണം. കളക്ടര്‍മാര്‍ അനുവദിക്കുന്ന പാസ് മൊബൈല്‍ ഇൗെയില്‍ വഴിയാണ് നല്‍കുക. ഏത് സംസ്ഥാനത്ത് നിന്നാണോ യാത്ര തിരിക്കുന്നതിന് ഉളള അനുമതിയും സ്‌ക്രീനിങ് വേണമെങ്കില്‍ അതും യാത്ര തിരിക്കുന്നതിന് മുമ്പ് ഉറപ്പാക്കണം. നിര്‍ദിഷ്ട സമയത്ത് ചെക്്പോസ്റ്റ് എത്തിയാല്‍ പാസ് കാണിച്ച് ആവശ്യമായ വൈദ്യപരിശോധനക്കുശേഷം സംസ്ഥാനത്തേക്ക് കടക്കാം. വാഹനങ്ങളില്‍ ശാരീരിക അകലം പാലിക്കും വിധം യാത്രക്കാരുടെ എണ്ണം ക്രമപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതിര്‍ത്തിവരെ വാടക വാഹനത്തില്‍ വന്ന് തുടര്‍ന്ന് മറ്റൊരുവാഹനത്തില്‍ പോകാന്‍ ഉദ്ദേശിക്കുന്നവര്‍ സ്വന്തം നിലയ്ക്ക് വാഹനങ്ങള്‍ ഏര്‍പ്പെടുത്തണം. ഡ്രൈവര്‍മാര്‍ യാത്രക്ക് ശേഷം ക്വാറന്റൈനില്‍ പോകണം. രോഗലക്ഷണമില്ലാത്തവര്‍ക്ക് വീടുകളില്‍ പോയി ഹോം ക്വാറന്റൈനില്‍ പ്രവേശിക്കാം. രോഗലക്ഷണമുള്ള യാത്രക്കാരെ കോവിഡ് കെയര്‍ സെന്ററിലേക്കോ ആശുപത്രിയിലേക്കോ മാറ്റും. മററുസംസ്ഥാനങ്ങളില്‍ കുടുങ്ങിയ കുട്ടകളേയോ, ഭാര്യാഭര്‍ത്താക്കന്മാരെയോ, മാതാപിതാക്കളെയോ കൂട്ടിക്ക1ണ്ടുവരാന്‍ അങ്ങോട്ട് യാത്ര ചെയ്യേണ്ടി വരുന്നെങ്കില്‍ ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെ അനുമതിയും സ്വന്തം ജില്ലാകളക്ടര്‍മാരില്‍ നിന്നും പാസ് വാങ്ങണം.
മറ്റുസംസ്ഥാനങ്ങളില്‍ നിന്ന് ആളുകളെ കൊണ്ടുവരുന്ന വാഹനങ്ങള്‍ക്ക് മടക്കയാത്രക്ക് അതത് ജില്ലാകളക്ടര്‍മാര്‍ പാസുനല്‍കും. കേരളത്തിലേക്ക് വരുന്ന എല്ലാ യാത്രക്കാരും കോവിഡ് 19 ജാഗ്രതാ മൊബൈല്‍ ആപ്പ് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യണം. അവിചാരിത ബുദ്ധിമുട്ടുകളുണ്ടായാല്‍ സെക്രട്ടറിയേറ്റിലെ വാര്‍റൂമുമായോ നിര്‍ദിഷ്ട ചെക്ക്‌പോസ്റ്റുമായോ ബന്ധപ്പെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലക്ഷദ്വീപില്‍ കുടുങ്ങിയ കുറച്ച് മലയാളികളുണ്ട് അവരെ തിരിച്ചെത്തിക്കുന്നതിന് ലക്ഷദ്വീപ് ഭരണാധികാരികളുമായി സംസ്ഥാന സര്‍ക്കാര്‍ ബന്ധപ്പെട്ടിട്ടുണ്ട്. പ്രവാസി മലയാളികളുടെ തിരിച്ചുവരവ് സംബന്ധിച്ച ആശക്കുഴപ്പമുണ്ടാക്കാന്‍ പ്രചാരണങ്ങളുണ്ട അതിലേക്ക് ഇപ്പോള്‍ ശ്രദ്ധ കൊടുക്കുന്നില്ലെന്നും വാഹന ലഭ്യതയ്ക്കനുസരിച്ച് തിരിച്ച് കൊണ്ടുവരുന്നതിനുള്ള പ്ലാന്‍ നടപ്പാക്കും. ഇക്കാര്യത്തില്‍ ആര്‍ക്കും ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.