Moorkanad Live

സമകാലിക ജീവിതത്തിന്‍റെ പരിഛേദം

KERALANEWS

കോവിഡ് 19: മലപ്പുറം ജില്ലയില്‍ ഹോട്ട് സ്‌പോട്ടുകളിലൊഴികെ ഓറഞ്ച് സോണില്‍ സര്‍ക്കാര്‍ അനുവദിച്ച ഇളവുകളെല്ലാം അനുവദിക്കും

പ്രവര്‍ത്തന അനുമതിയില്ലാത്ത സ്ഥാപനങ്ങള്‍ ഒഴികെയുള്ള സ്ഥാപനങ്ങള്‍ ആരോഗ്യ ജാഗ്രത പാലിച്ച് രാവിലെ ഏഴ് മുതല്‍ രാത്രി ഏഴ് മണിവരെ പ്രവര്‍ത്തിക്കാം

ഓറഞ്ച് സോണില്‍ ഉള്‍പ്പെട്ട ജില്ലയില്‍ ഹോട്ട് സ്‌പോട്ടുകളിലൊഴികെ ഉപാധികളോടെയുള്ള ഇളവുകള്‍ക്ക് അനുമതി നല്‍കി . അതേസമയം കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ മെയ് 17 അര്‍ധരാത്രിവരെ തുടരും. ഹോട്ട് സ്‌പോട്ടുകളായി പ്രഖ്യാപിച്ച നഗരസഭകളില്‍ അതത് വാര്‍ഡുകളിലും പഞ്ചായത്തുകളില്‍ പ്രസ്തുത വാര്‍ഡിനോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളിലും ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരും

നിരോധനാജ്ഞ നില നില്‍ക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ഹോട്ട് സ്‌പോട്ടുകള്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍ നിലവിലുള്ള പ്രത്യേക നിര്‍ദേശങ്ങള്‍ ചുവടെ പറയുന്നു.

• മദ്യ വില്‍പന കേന്ദ്രങ്ങള്‍ തുറക്കരുത്.
• ബാര്‍ബര്‍ ഷോപ്പ്, ബ്യൂട്ടി പാര്‍ലര്‍, സ്പാ എന്നിവ പ്രവര്‍ത്തിപ്പിക്കുന്നത് നിരോധിച്ചിരിക്കുന്നു. അതേസമയം ബാര്‍ബര്‍മാര്‍ക്ക് വീടുകളില്‍ ചെന്ന് ജോലി ചെയ്യാവുന്നതാണ്.
• സിനിമാ തിയേറ്റര്‍, ഷോപ്പിംഗ് മാളുകള്‍, സ്വിമ്മിംഗ് പൂളുകള്‍, ജിംനേഷ്യം, ടര്‍ഫ് ഗ്രൗണ്ടുകള്‍, വ്യായാമ കേന്ദ്രങ്ങള്‍ മുതലായവ പ്രവര്‍ത്തിക്കരുത്. മത്സരങ്ങള്‍, ടൂര്‍ണ്ണമെന്റുകള്‍ എന്നിവ നടത്തുന്നതും ഓഡിറ്റോറിയങ്ങളില്‍ പരിപാടികള്‍ നടത്തുന്നതും നിരോധിച്ചിരിക്കുന്നു.
• കേരള ഷോപ്പ്സ് ആന്റ് എസ്റ്റാബ്ലിഷ്മെന്റ് ആക്ടില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മറ്റെല്ലാ വ്യാപാര/വ്യവസായ സ്ഥാപനങ്ങള്‍ക്കും ആരോഗ്യ ജാഗ്രത പൂര്‍ണ്ണമായും പാലിച്ച് തുറന്ന് പ്രവര്‍ത്തിയ്ക്കാം.
• രാവിലെ ഏഴ് മുതല്‍ രാത്രി ഏഴ് മണിവരെയാണ് പ്രവര്‍ത്തന സമയം.
• ഞായറാഴ്ചകളില്‍ ഒരു സ്ഥാപനവും പ്രവര്‍ത്തിക്കരുത്.
• ക്വാറികള്‍, ക്രഷര്‍ യൂണിറ്റുകള്‍ എന്നിവയ്ക്ക് സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കാവുന്നതാണ്.
• മുഴുവന്‍ വാഹന വര്‍ക് ഷോപ്പുകള്‍, വാഹന വില്‍പന കേന്ദ്രങ്ങള്‍ എന്നിവയ്ക്കും ആരോഗ്യ ജാഗ്രതാ നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിച്ച് പ്രവര്‍ത്തിയ്ക്കാം.
• ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവിടങ്ങളില്‍ പാര്‍സല്‍ സര്‍വ്വീസുകള്‍ രാത്രി എട്ട് വരെയും ഹോം ഡെലിവറി രാത്രി 10 വരെയും അനുവദിക്കും.
• ഒന്നിലധികം നിലകളില്ലാത്ത ചെറുകിട വസ്ത്രവ്യാപാര സ്ഥാപനങ്ങള്‍ക്ക് അഞ്ചില്‍ താഴെ ജീവനക്കാരുമായി പ്രവര്‍ത്തിക്കാവുന്നതാണ്.
• ‘ബ്രെയ്ക് ദ ചെയിന്‍’ കാമ്പയിന്‍ ഉറപ്പ് വരുത്തുന്നതിനായി എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ഉപഭോക്താക്കള്‍ക്കായി സോപ്പും സാനിറ്റൈസറും പ്രവേശന കവാടത്തില്‍ സജ്ജീകരിക്കേണ്ടതാണ്.

• ജില്ലയില്‍ ഒരു സ്ഥലത്തും അഞ്ചിലധികം ആളുകള്‍ കൂട്ടം കൂടി നില്‍ക്കരുത്.
• ആളുകള്‍ കൂടിച്ചേരുന്ന പരിപാടികളും പാടില്ല.
• പൊതു സ്ഥലങ്ങളില്‍ തുപ്പുന്നത് കുറ്റമായതിനാല്‍ നിലവിലെ നിയമം അനുസരിച്ച് പിഴ ഈടാക്കാവുന്നതാണ്.
• എല്ലാ ആരാധനാലയങ്ങളിലും പൊതു ജനങ്ങളുടെ പ്രവേശനം, പ്രത്യേക പ്രാര്‍ത്ഥനകള്‍ /കൂട്ടപ്രാര്‍ത്ഥനകള്‍ എന്നിവ നിരോധിച്ചിരിക്കുന്നു. ആരാധനാലയങ്ങളില്‍ അവശ്യം നടത്തേണ്ട ചടങ്ങുകള്‍ കൃത്യമായ സാമൂഹിക അകലം പാലിച്ചുകൊണ്ട് ജീവനക്കാര്‍ക്ക് മാത്രം നടത്താവുന്നതാണ്. ഇതിന് അഞ്ചിലധികം പേര്‍ പാടുള്ളതല്ല.
• ബസ്, ഓട്ടോ ഉള്‍പ്പടെ പൊതു ഗതാഗതം അനുവദിക്കില്ല.
• 10 വയസില്‍ താഴെയുള്ളവര്‍, 65 ന് മുകളില്‍ പ്രായമുള്ളവര്‍, ഗര്‍ഭിണികള്‍, രോഗികള്‍ എന്നിവര്‍ ചികിത്സാ ആവശ്യങ്ങള്‍ക്കല്ലാതെ യാത്ര ചെയ്യുവാന്‍ പാടില്ല.
• ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റ് യാത്ര കഴിയുന്നതും ഒഴിവാക്കണം. അവശ്യ സേവനങ്ങള്‍ക്കായി പോകുന്നവര്‍ക്ക് ഇളവനുവദിക്കും.
• സ്വകാര്യ/ടാക്സി കാറുകളില്‍ ഡ്രൈവര്‍ ഉള്‍പ്പടെ പരമാവധി മൂന്ന് പേര്‍ക്ക് യാത്ര ചെയ്യാവുന്നതാണ്. എന്നാല്‍ എ സി പ്രവര്‍ത്തിപ്പിക്കുന്നത് കഴിയുന്നതും ഒഴിവാക്കണം.
• രാത്രി ഏഴ് മുതല്‍ രാവിലെ ഏഴ് മണി വരെ അടിയന്തര സാഹചര്യങ്ങളില്‍ ജില്ലാ കളക്ടര്‍/ജില്ലാ പോലിസ് മേധാവി എന്നിവര്‍ നല്‍കുന്ന പാസിന്റെ അടിസ്ഥാനത്തില്‍ മാത്രമാകും യാത്രാനുമതി.
• തൊട്ടടുത്ത ജില്ലകളില്‍ നിന്നുള്‍പ്പടെ സര്‍ക്കാര്‍/സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ജോലി സ്ഥലങ്ങളിലേക്ക് മതിയായ രേഖകള്‍ സഹിതം യാത്ര അനുവദിക്കുന്നതാണ്.
• സ്‌കൂളുകള്‍, കോളജുകള്‍, മറ്റെല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മതപഠന കേന്ദ്രങ്ങള്‍ എന്നിവടങ്ങളില്‍ ക്ലാസ്സുകള്‍, ചര്‍ച്ചകള്‍, ക്യാമ്പുകള്‍, പരീക്ഷകള്‍, ഇന്റര്‍വ്യൂകള്‍, അവധിക്കാല വിനോദങ്ങള്‍, വിനോദയാത്രകള്‍ എന്നിവ സംഘടിപ്പിക്കുന്നത് നിരോധിച്ചിരിക്കുന്നു. എന്നാല്‍ ഓണ്‍ലൈന്‍ പഠന പ്രവര്‍ത്തനങ്ങള്‍ക്കും പരീക്ഷ നടത്തിപ്പിനുമായി കുറഞ്ഞ ജീവനക്കാരെ ഉപയോഗിച്ച് ഓഫീസ് തുറക്കാവുന്നതാണ്.
• വിവാഹ/മരണാനന്തര ചടങ്ങുകളില്‍ കൃത്യമായ സാമൂഹിക അകലം പാലിച്ച് പരമാവധി 20 പേര്‍ക്ക് പങ്കെടുക്കാം.
• ആശുപത്രികളില്‍ സന്ദര്‍ശകര്‍, കൂട്ടിരിപ്പുകാര്‍ എന്നിവര്‍ ഒന്നിലധികമാകരുത്.
• സഹകരണ ബാങ്കുകളുള്‍പ്പടെയുള്ളവയ്ക്ക് (ഹോട് സ്പോട്ടിലൊഴികെ) സാധാരണ സമയക്രമം പാലിച്ച് പ്രവര്‍ത്തിക്കാവുന്നതാണ്.
• ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍, അക്ഷയ കേന്ദ്രങ്ങള്‍ എന്നിവ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ച് പ്രവര്‍ത്തിപ്പിക്കാം.
• എല്ലാത്തരം പ്രകടനങ്ങള്‍, ധര്‍ണ്ണകള്‍, മാര്‍ച്ചുകള്‍, ഘോഷയാത്രകള്‍, ഉത്സവങ്ങള്‍ എന്നിവ നടത്തുന്നത് നിരോധിച്ചിരിക്കുന്നു.
• എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേയ്ക്കും, പാര്‍ക്കുകളിലേയ്ക്കും, ബീച്ചുകളിലേയ്ക്കുമുള്ള സഞ്ചാരികളുടെ പ്രവേശനം നിരോധിച്ചിരിക്കുന്നു.
• അവശ്യ സര്‍വീസുകളല്ലാത്ത സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് നിലവിലെ രീതിയില്‍ മെയ് 17 വരെ പ്രവര്‍ത്തിക്കാം. ഗ്രൂപ്പ് എ, ബി ഉദ്യോഗസ്ഥരുടെ 50 ശതമാനവും സി, ഡി ഉദ്യോഗസ്ഥര്‍ 33 ശതമാനവും ഓഫീസുകളില്‍ ഹാജരാകണം.