Moorkanad Live

സമകാലിക ജീവിതത്തിന്‍റെ പരിഛേദം

KERALANEWS

പട്ടാമ്പി – ഷൊർണൂർ തീരദേശ റോഡ് യാഥാർത്ഥ്യമാവുന്നു.

പട്ടാമ്പി:പാലക്കാട് – മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ചു കൊണ്ട് നിളാതീരത്തിലൂടെ ഒരു തീരദേശ റോഡ് നിർമിക്കുക എന്ന സ്വപ്നം പാതിവഴി താണ്ടുന്നു. കുറ്റിപ്പുറം – പട്ടാമ്പി – ഷൊർണൂർ എന്ന് പേരിട്ട റോഡിന് 120 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് തുടങ്ങിയ പദ്ധതിയുടെ ഭാഗമായി പട്ടാമ്പി – കിഴായൂർ- നമ്പ്രം റോഡ് നേരത്തെ തന്നെ പൂർത്തിയായിരുന്നു.

ഓങ്ങല്ലൂർ – ഷൊർണൂർ പ്രദേശങ്ങളെ ബന്ധിപ്പിക്കാൻ നിലനിന്നിരുന്ന പ്രധാന തടസ്സം കാരമണ്ണ പാലമായിരുന്നു. 2.85 കോടി രൂപ ചെലവിൽ കാരമണ്ണ പാലത്തിൻ്റെ നിർമാണവും പുരോഗമിക്കുകയാണ്. ചെങ്ങണാംകുന്ന് റഗുലേറ്റർ യാഥാർത്ഥ്യമായതോടെ തീരദേശ റോഡിലൂടെയുള്ള യാത്ര ആനന്ദകരമാവും. പട്ടാമ്പി – ഷൊർണൂർ റൂട്ടിൽ അഞ്ച് കി.മീറ്റർ ദൂരം ലാഭിക്കാൻ കഴിയും. വാടാനാംകുർശ്ശി റെയിൽവേ ഗേറ്റ് എന്ന കടമ്പ ഒഴിവാകുകയും ചെയ്യും. റെയിലും പുഴയും ഒറ്റപ്പെടുത്തിയ പ്രദേശവാസികൾക്ക് പുറം നാടുകളുമായി ബന്ധപ്പെടാൻ ഏറെ സൗകര്യമാവും. കുറ്റിപ്പുറം – പട്ടാമ്പി തീര പാത കടലാസിലാണെങ്കിലും പട്ടാമ്പി – ഷൊർണൂർ തീരപാത വൈകാതെ യാഥാർത്ഥ്യമാവും.