Moorkanad Live

സമകാലിക ജീവിതത്തിന്‍റെ പരിഛേദം

KERALANEWS

കോവിഡ് 19: മലപ്പുറം ജില്ലയില്‍ അഞ്ച് പേര്‍ക്കുകൂടി വൈറസ് ബാധ സ്ഥിരീകരിച്ചു

രോഗബാധിതരില്‍ മൂന്ന് പേര്‍ ഗള്‍ഫില്‍ നിന്നെത്തിയ പ്രവാസികള്‍; യുവതിയുള്‍പ്പടെ രണ്ട് പേര്‍ മുംബൈയില്‍ നിന്നെത്തിയവര്‍

മലപ്പുറം ജില്ലയില്‍ അഞ്ച് പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ മൂന്ന് പേര്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയവരും ഒരു യുവതിയുള്‍പ്പെടെ രണ്ട് പേര്‍ മുംബൈയില്‍ നിന്ന് എത്തിയവരുമാണ്. അബുദബിയില്‍ നിന്നെത്തിയ തൃപ്രങ്ങോട് ആനപ്പടി സ്വദേശി 27 കാരന്‍, ദുബായില്‍ നിന്നെത്തിയ മുന്നിയൂര്‍ വെളിമുക്ക് സൗത്ത് സ്വദേശി 44 കാരന്‍, മഞ്ചേരി ചെരണി സ്വദേശി 60 കാരന്‍, മംബൈയില്‍ നിന്നെത്തിയ വെളിയങ്കോട് സ്വദേശി 31 കാരന്‍, വെളിയങ്കോട് സ്വദേശിനി 33 കാരി എന്നിവര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവര്‍ അഞ്ച് പേരും കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ദുബായിലെ ബനിയാഹ് ഈസ്റ്റിലെ ഹൗസ് ഡ്രൈവറാണ് ഇപ്പോള്‍ വൈറസ്ബാധ സ്ഥിരീകരിച്ച തൃപ്രങ്ങോട് ആനപ്പടി സ്വദേശി 27 കാരന്‍. അവിടെ അഞ്ച് പേര്‍ക്കൊപ്പം ഒരു മുറിയിലായിരുന്നു താമസം. മെയ് ഏഴിന് രാത്രി 10.45 ന് അബുദബിയില്‍ നിന്ന് ഐ.എക്സ് – 452 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ കൊച്ചിയിലെത്തി. പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം മെയ് എട്ടിന് പുലര്‍ച്ചെ ഒരു മണിയ്ക്ക് കോഴിക്കോട് സര്‍വ്വകലാശാല ഇന്റര്‍നാഷണല്‍ ഹോസ്റ്റലിലെ കോവിഡ് കെയര്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. തിരിച്ചെത്തുന്നതിന് പത്ത് ദിവസങ്ങള്‍ക്കു മുമ്പ് ദുബായില്‍വച്ച് തലവേദനയും പനിയുടെ ലക്ഷണങ്ങളുമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് മെയ് 11 ന് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദുബായില്‍ കൂടെ താമസിച്ചിരുന്ന രണ്ട് ഫാര്‍മസി ജീവനക്കാര്‍ക്ക് താമസ സ്ഥലത്തിനടുത്തുള്ള കോവിഡ് ബാധിതനുമായി അടുത്ത സമ്പര്‍ക്കമുണ്ടായിരുന്നു. മെയ് 11 ന് സാമ്പിള്‍ പരിശോധനയ്ക്കയച്ചു. ഇന്ന് (മെയ് 14) ന് കോവിഡ് ബാധ സ്ഥിരീകരിച്ചു.

കോവിഡ് സ്ഥിരീകരിച്ച മുന്നിയൂര്‍ സ്വദേശി 44 കാരന്‍ യു.എ.ഇയിലെ അജ്മാനില്‍ ടാങ്കര്‍ ലോറി ഡ്രൈവറാണ്. ജറഫ് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഫ്ളാറ്റിലാണ് താമസം. ഏപ്രില്‍ 15 ന് ജലദോഷവും തൊണ്ടവേദനയും അനുഭവപ്പെട്ടിരുന്നു. മെയ് ഏഴിന് ദുബായില്‍ നിന്ന് ഐ.എക്സ് – 344 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ രാത്രി 10.35 ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തി. പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം പ്രത്യേകം ഏര്‍പ്പെടുത്തിയ കെ.എസ്.ആര്‍.ടി.സി ബസില്‍ മെയ് എട്ടിന് പുലര്‍ച്ചെ 3.30 ന് കാളികാവ് സഫ ആശുപത്രിയിലെ കോവിഡ് കെയര്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. മെയ് ഒമ്പതിന് ജലദോഷവും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോവിഡ് കെയര്‍ സെന്ററില്‍ നിന്നുതന്നെ സാമ്പിളെടുത്ത് പരിശോധനയ്ക്ക് അയച്ചു. രോഗ ലക്ഷണങ്ങള്‍ കൂടിയതിനെ തുടര്‍ന്ന് മെയ് 12 ന് പ്രത്യേകം ഏര്‍പ്പെടുത്തിയ 108 ആംബുലന്‍സില്‍ വൈകുന്നേരം നാലുമണിയ്ക്ക് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ഇന്ന് (മെയ് 14) കോവിഡ് സ്ഥിരീകരിച്ചു.

ജില്ലയില്‍ രോഗബാധ സ്ഥിരീകരിച്ച മഞ്ചേരി ചെരണി സ്വദേശി 60 കാരന്‍ ദുബായിലെ അല്‍ഖിസൈയ്സില്‍ പരസ്യ കമ്പനിയില്‍ സെയില്‍സ് എക്സിക്യൂട്ടീവാണ്. ഷാര്‍ജയില്‍ മറ്റ് എട്ട് പേര്‍ക്കൊപ്പം രണ്ട് മുറികളിലായാണ് താമസം. അവിടെ കൂടെയുണ്ടായിരുന്ന കോവിഡ് ബാധിതനായ മലയാളിയുമായി അടുത്ത സമ്പര്‍ക്കമുണ്ടായിരുന്നു. മെയ് 12 ന് ദുബായില്‍ നിന്ന് ഐ.എക്സ് – 814 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ വൈകുന്നേരം ഏഴ് മണിയിക്ക് കണ്ണൂര്‍ വിമാനത്താവളത്തിലെത്തി. പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം ആരോഗ്യ വകുപ്പ് ഏര്‍പ്പെടുത്തിയ 108 ആംബുലന്‍സില്‍ മെയ് 13 ന് പുലര്‍ച്ചെ 2.30 ന് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് (മെയ് 14) രോഗബാധ സ്ഥിരീകരിച്ചു.

മുംബൈയില്‍ നിന്ന് എത്തിയ വെളിയങ്കോട് സ്വദേശിയ്ക്കും സഹോദരന്റെ ഭാര്യയ്ക്കുമാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. മംബൈയില്‍ ട്രാവല്‍സിലെ ജീവനക്കാരനായ വെളിയങ്കോട് സ്വദേശി 31 കാരന്‍ മുബൈ സെന്‍ട്രലിലാണ് താമസം. മാര്‍ച്ച് രണ്ടാം വാരം ഇയാളുടെ സഹോദരനും ഭാര്യയും മകനും മുംബൈയിലെത്തി ഇയാള്‍ക്കൊപ്പം താമസിച്ചു. സര്‍ക്കാറിന്റെ പ്രത്യേക അനുമതിയോടെ മെയ് എട്ടിന് രാത്രി എട്ട് മണിയ്ക്ക് സ്വകാര്യ കാറില്‍ നാലുപേരും നാട്ടിലേയ്ക്ക് യാത്ര തിരിച്ചു. മെയ് 10 ന് പുലര്‍ച്ചെ 3.15 ന് വെളിയങ്കോടുള്ള സ്വന്തം വീട്ടിലെത്തി. മെയ് 11 ന് തലവേദനയും തൊണ്ട വേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വൈകുന്നേരം 6.30 ന് ആരോഗ്യ വകുപ്പ് ഏര്‍പ്പെടുത്തിയ 108 ആംബുലന്‍സില്‍ തിരൂര്‍ ജില്ലാ ആശുപത്രിയിലെ ഐസൊലേഷന്‍ കേന്ദ്രത്തിലെത്തിച്ച് സാമ്പിളെടുത്ത് ആംബുലന്‍സില്‍ത്തന്നെ രാത്രി 10.15 ന് വീട്ടിലേയ്ക്കു മടങ്ങി വീട്ടില്‍ പ്രത്യേക നിരീക്ഷണം തുടര്‍ന്നു. രോഗ ലക്ഷണങ്ങള്‍ കണക്കിലെടുത്ത് മെയ് 12 ന് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരം 108 ആംബുലന്‍സില്‍ വൈകുന്നേരം 5.55 ന് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് (മെയ് 14) കോവിഡ് ബാധ സ്ഥിരീകരിച്ചു.

രോഗബാധിതനായ വെളിയങ്കോട് സ്വദേശിയുടെ സഹോദരന്റെ ഭാര്യയാണ് രോഗബാധ സ്ഥിരീകരിച്ച 33 കാരിയായ യുവതി. ഫെബ്രുവരി 12 നാണ് ഇവര്‍ മകനും ഭര്‍ത്താവിനുമൊപ്പം ഭര്‍ത്തൃ സഹോദരന്റെ മുംബൈ സെന്‍ട്രലിലെ വീട്ടിലെത്തി താമസം ആരംഭിക്കുന്നത്. ഏപ്രില്‍ 25 ന് ഇവര്‍ക്ക് തലവേദന അനുഭവപ്പെട്ടിരുന്നു. പ്രത്യേക അനുമതിയോടെ മെയ് എട്ടിന് രാത്രി എട്ട് മണിയ്ക്ക് സ്വകാര്യ കാറില്‍ ഭര്‍ത്താവിനും മകനും ഭര്‍ത്തൃ സഹോദരനുമൊപ്പം നാട്ടിലേയ്ക്ക് യാത്ര തിരിച്ചു. മെയ് 10 ന് പുലര്‍ച്ചെ 3.15 ന് വെളിയങ്കോടുള്ള സ്വന്തം വീട്ടിലെത്തി. ഭര്‍ത്തൃ സഹോദരന് രോഗ ലക്ഷണങ്ങള്‍ കണ്ടതോടെ മെയ് 12 ന് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരം 108 ആംബുലന്‍സില്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ഇന്ന് (മെയ് 14) വൈറസ് ബാധ സ്ഥിരീകരിച്ചു.

ഇതോടെ മലപ്പുറം ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 33 ആയി. മെയ് ഒമ്പതിന് രോഗം സ്ഥിരീകരിച്ച മലപ്പുറം സ്വദേശികളായ പ്രവാസികള്‍ കോഴിക്കോട്, കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രികളിലും ചെന്നൈയില്‍ നിന്നെത്തിയ 44 കാരന്‍ പാലക്കാടും വൈറസ്ബാധയുള്ള പൊലീസ് ഉദ്യോഗസ്ഥന്‍ വയനാടും ചികിത്സയിലായതിനാല്‍ ഇവര്‍ മലപ്പുറം ജില്ലയിലെ കോവിഡ് ബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നേരത്തെ അറിയിച്ചിട്ടുണ്ട്. 11 പേരാണ് ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നത്. ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഒരാള്‍ കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സയിലാണ്. ജില്ലയില്‍ ഇതുവരെ 21 പേര്‍ക്ക് രോഗം ഭേദമായി. ഇതില്‍ കീഴാറ്റൂര്‍ പൂന്താനം സ്വദേശി തുടര്‍ ചികിത്സയിലിരിക്കെ മരിച്ചു. 20 പേര്‍ രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി. നാല് മാസം പ്രായമുള്ള കുട്ടി മാത്രമാണ് രോഗബാധിതയായി ചികിത്സയിലിരിക്കെ മരിച്ചത്.

ഇപ്പോള്‍ രോഗം സ്ഥിരീകരിച്ച പ്രവാസികള്‍ തിരിച്ചെത്തിയ വിമാനങ്ങളിലെ യാത്രക്കാരെല്ലാം സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ആരോഗ്യ വകുപ്പിന്റെ കര്‍ശന നിരീക്ഷണത്തിലാണ്. ഇവര്‍ ആരോഗ്യ ജാഗ്രതാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് ആവശ്യപ്പെട്ടു. ഗര്‍ഭിണികളടക്കമുള്ളവര്‍ ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. മുംബൈയില്‍ നിന്നെത്തിയവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായവരും സ്വന്തം വീടുകളില്‍ പൊതു സമ്പര്‍ക്കമില്ലാതെ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണം. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കുകയും വേണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യങ്ങളില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.